തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്‌ഡിന് പിന്നാലെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് അറസ്റ്റിലായത്. ഇഡി വാഹനം ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. അക്രമം നടത്തിയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടിൽനിന്ന് മടങ്ങിയ ഇഡിയുടെ വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളയുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പിടികൂടാനായി പോലീസ് നീക്കം തുടങ്ങിയതോടെയാണ് പാളയം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് സംഘർഷം തുടങ്ങിയത്.
പുറത്തുവന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഡിസിപിയും മ്യൂസിയം എസ്എച്ച്ഒയും അടങ്ങുന്ന പോലീസ് സംഘം നേതാക്കൾക്ക് ഈ ദൃശ്യങ്ങൾ ഫോണിൽ കാണിച്ചുകൊടുക്കുകയും ഇതിൽ ഉൾപ്പെട്ടവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവുമായി പോലീസ് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
സംഘർഷം വഷളായതോടെ വി. ശിവൻകുട്ടി സംസ്ഥാന പോലീസ് മേധാവിയെ (ഡിജിപി) ഫോണിൽ വിളിച്ചു സംസാരിച്ചു. പ്രതികളെ തരാമെന്നും അവരെ പിടിച്ചുവെക്കില്ലെന്നും എന്നാൽ പോലീസ് പാർട്ടി ഓഫീസിനകത്ത് കയറാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഡിജിപിയെ അറിയിച്ചു. എന്നാൽ, അക്രമം നടത്തിയ പ്രവർത്തകരെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നതോടെ സംഘർഷം ശക്തമായി. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതികളെ ഹാജരാക്കാമെന്ന സിപിഎം നേതാക്കൾ ഉറപ്പ് നൽകിയതോടെയാണ് പാർട്ടി ഓഫീസിന് മുന്നിൽനിന്ന് പോലീസ് പിൻമാറിയത്. എഡിജിപി എച്ച്. വെങ്കിടേഷ് സ്ഥലത്തെത്തി സിപിഎം നേതാക്കളുമായി ചർച്ച നടത്തി.