ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താത്ക്കാലികമായി നീക്കാൻ യുഎസ് നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഇറാൻ വാർത്താ ഏജൻസിയായ തസ്നീം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ആഗോള വിപണികൾ ഉണർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികൾക്ക് മേലുള്ള ഉപരോധം പിൻവലിക്കാൻ ആലോചിക്കുന്നതായി ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഉപരോധം നീക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഉപരോധം നീക്കുന്ന പക്ഷം ക്രൂഡോയിൽ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതിനായി, ഇറാൻ എണ്ണയുടെ വ്യാപാരത്തിൽ യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഇറാൻ എണ്ണയുടെ വ്യാപാരത്തിൽ അമേരിക്കൻ കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ടാംഘട്ട ഉപരോധങ്ങൾ ഇറാനിയൻ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന യുഎസ് ഇതര സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദേശ സർക്കാരുകൾ എന്നിവയെ ബാധിക്കുന്ന തരത്തിലേക്ക് മാറി.
തന്റെ രണ്ടുദിവസത്തെ ചൈനീസ് സന്ദർശനത്തിനിടെ, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ബോധ്യപ്പെടുത്താൻ ട്രംപിന് കഴിഞ്ഞില്ല. ചൈന ഇറാന് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് സമ്മതിച്ചെങ്കിലും എണ്ണ വാങ്ങുന്നത് തുടരുമെന്ന് പറഞ്ഞു.
വെടിനിർത്തൽ ചർച്ചകളിലെ പ്രതിസന്ധിക്കിടയിലാണ് പുതിയ സംഭവവികാസം. ചർച്ചകൾ പരാജയപ്പെട്ടാൽ സാധ്യമായ സൈനിക ഓപ്ഷനുകൾ ഉൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായും കൂടിയാലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.