Drisya TV | Malayalam News

ഇനി ദേശീയ ഗാനം ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ വന്ദേമാതരത്തിനും

 Web Desk    6 May 2026

ദേശീയ ഗാനം 'ജനഗണമന'യ്ക്ക് തുല്യമായ പദവി ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും നൽകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരെഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചൊവ്വാഴ്ച ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം. യോഗത്തിൽ പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തിൽ മന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

നിലവിൽ ദേശീയ ഗാനത്തിന് നൽകുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്നതിനായി 'ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ' ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം വന്ദേമാതരം ആലപിക്കുമ്പോൾ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികൾ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും.

പുതിയ ഭേദഗതിയിലൂടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ ആദരവും സംരക്ഷണവും ഇനി മുതൽ വന്ദേമാതരത്തിനും ലഭിക്കും. ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകൾ വന്ദേമാതരത്തിനും ബാധകമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷവും തടവ് ശിക്ഷ ലഭിക്കും.

വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റിൽ നടന്ന ചർച്ചയിലും വന്ദേമാതരത്തിന് തുല്യ പദവി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ഭേദഗതി ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും.

  • Share This Article
Drisya TV | Malayalam News