ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമയെ കൊണ്ടുവരാനുള്ള നിർദേശത്തെ തുടർന്ന് സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ആദിവാസിയായ വ്യക്തിയാണ് മരിച്ചുപോയ തന്റെ സഹോദരിയുടെ അസ്ഥികൂടം ബാങ്കിലേക്ക് കൊണ്ടുവന്ന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചതെന്ന് പോലീസ്.
പടാന ബ്ലോക്കിലെ ഒഡീഷ ഗ്രാമീൺ ബാങ്കിന്റെ മാലിപോസി ശാഖയിലാണ് സംഭവം. 2026 ജനുവരി 26ന് മരിച്ച തന്റെ മൂത്ത സഹോദരി കൽറ മുണ്ടയുടെ (56) അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീതു മുണ്ട (50) എന്നയാൾ പിടിയിലായത്.
"ഞാൻ പലതവണ ബാങ്കിലേക്ക് പോയി. അവിടെയുള്ള ആളുകൾ അക്കൗണ്ട് ഉടമയെ കൊണ്ടുവന്ന് അവളുടെ പേരിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ പറഞ്ഞു. അവൾ മരിച്ചുവെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ എന്റെ വാക്ക് കേട്ടില്ല. അവളെ ബാങ്കിലേക്ക് കൊണ്ടുവരാൻ നിർബന്ധിച്ചു. നിരാശ കാരണം, ഞാൻ കുഴിമാടം കുഴിച്ച് അവളുടെ മരണത്തിന്റെ തെളിവായി അസ്ഥികൂടം പുറത്തെടുത്തു," നിരക്ഷരനായ ജീതു മുണ്ട മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ജീതു നിരക്ഷരനായ ആദിവാസി വ്യക്തിയാണ്. നിയമപരമായ അവകാശി ആരാണെന്ന് അയാൾക്ക് അറിയില്ല. മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു" എന്ന് പടാന പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് (ഐഐസി) കിരൺ പ്രസാദ് സാഹു പറഞ്ഞു.
സംഭവത്തിന് ശേഷം, മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സൗകര്യമൊരുക്കുമെന്ന് ജീതു മുണ്ടയ്ക്ക് പോലീസ് ഉറപ്പ് നൽകി. പിന്നീട്, പോലീസിന്റെ സാന്നിധ്യത്തിൽ അസ്ഥികൂടം വീണ്ടും ശ്മശാനത്തിൽ സംസ്കരിച്ചു.