Drisya TV | Malayalam News

ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ

 Web Desk    22 Apr 2026

ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നേരത്തെ രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന.

പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എപാമിനോണ്ടാസ് എന്ന ലൈബീരിയൻ പതാകയുള്ള കപ്പൽ യുഎഇലെ ജബൽ അലി തുറമുഖത്ത് നിന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് കപ്പൽ ട്രാക്കിങ് ഡാറ്റയിൽ കാണിക്കുന്നത്. രണ്ട് കപ്പലുകളും ഇറാനിയൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടതായി ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എം.എസ്.സി ഫ്രാൻസിസ്‌ക ഇറാൻ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെ, കടലിടുക്കിൽ നിന്ന് പുറപ്പെട്ട് ഒമാൻ ഉൾക്കടലിലേക്ക് തെക്ക് ദിശയിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

ഹോർമുസ് കടലിടുക്കിൽ ക്രമവും സുരക്ഷയു തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുത്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഈ രണ്ട് കപ്പലുകളും ഹോർമുസ് കടക്കാൻ ശ്രമിച്ചതെന്നും ഐആർജിസിയുടെ പ്രസ്താവനയിൽ പറയുന്നു.

ഈ കപ്പലുകൾ രഹസ്യമായി ഹോർമുസ് കടലിടുക്ക് വിട്ട് പുറത്തേക്ക് പോകാൻ ശ്രമിക്കവെയാണ് IRGC നാവിക സേനയുടെ യൂണിറ്റുകൾ ഇവയെ കണ്ടെത്തി തടഞ്ഞത്. തന്ത്രപ്രധാനമായ കടലിടുക്കിൽ ഇറാനിയൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു.

കപ്പലുകളിലെ ചരക്കുകൾ, രേഖകൾ, മറ്റ് ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി ഇവയെ ഇറാനിയൻ തീരദേശങ്ങളിലേക്ക് മാറ്റിയതായും പ്രസ്താവന കൂട്ടിച്ചേർത്തു.ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്രകൾക്കുള്ള ഇറാൻ പ്രഖ്യാപിച്ച ചട്ടങ്ങൾ ലംഘിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

  • Share This Article
Drisya TV | Malayalam News