തൃശൂർ മുണ്ടത്തിക്കോടുണ്ടായ പടക്കനിർമ്മാണശാലാ സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ഏകാംഗ കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. സ്ഫോടനത്തെ 'സംസ്ഥാന ദുരന്തമായി' സർക്കാർ പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും (CMDRF), രണ്ട് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (SDRF), രണ്ട് ലക്ഷം രൂപ മറ്റ് ഫണ്ടുകളിൽ നിന്നുമാണ് അനുവദിക്കുക.
തൃശൂർ പൂരത്തിനായി തിരുവമ്പാടി ദേവസ്വത്തിന് പടക്കം നിർമ്മിച്ചു നൽകുന്ന യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. ഇതിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിനായി പടക്കം നിർമ്മിക്കുന്ന യൂണിറ്റിന് തൃശൂർ ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി.