ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി. ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്പോൺസർമാരുടെ മുഖം വരാനാണ് ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്ളക്സുകൾ എത്രയുംവേഗം നീക്കംചെയ്യാനും നിർദേശം നൽകി.
പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നതാണ്. ഇതിനിടെയാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധ ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
അമിക്കസ് ക്യുറി വഴിയാണ് ഈ വിവരങ്ങൾ കോടതിയിലെത്തിയത്. തുടർന്ന് അനധികൃത ഫ്ളക്സ് ബോർഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്ളക്സ് സ്ഥാപിക്കുന്നതെന്നും ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചത്.തിരുവനന്തപുരം നഗരത്തിൽ അനധികൃത ബോർഡുകളുണ്ടെങ്കിൽ ഇതെല്ലാം മാറ്റണമെന്നും കോടതി ബന്ധപ്പെട്ടവർക്ക് നിർദേശംനൽകി.