ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സ്ആപും പണം നൽകിയുള്ള സബ്സ്ക്രിപ്ഷനിലേക്ക് മാറ്റാൻ ആലോചിച്ച് മെറ്റ. അതേസമയം, കോർ പ്ലാറ്റ്ഫോമുകൾ സൗജന്യമായി നിലനിർത്തുകയും ചില നവീന ഫീച്ചറുകൾ അവതരിപ്പിച്ച് അവ പെയ്ഡ് ആക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. ക്രിയേറ്റിവിറ്റിയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്ന ടൂളുകൾ ആവിഷ്കരിക്കുകയും എ.ഐ സേവനവും നൽകിയാകും സബ്‌സ്ക്രിപ്ഷൻ പദ്ധതി നടപ്പാക്കുകയെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രീമിയം അനുഭവങ്ങളിലൂടെ വരുംമാസങ്ങളിൽ പതിയെ സബ്സ്ക്രിപ്ഷൻ പദ്ധതിയിലേക്ക് നീങ്ങുമെന്നാണ് മെറ്റ വിശദീകരിക്കുന്നത്. എല്ലാവർക്കുമായി ഒരേതരത്തിലുള്ള ഫീച്ചറുകൾ എന്നതിന് പകരം ഒരുകൂട്ടം പെയ്ഡ് ഫീച്ചറുകൾ എന്നതാണ് ലക്ഷ്യം. 200 ദശലക്ഷം ഡോളർ നൽകി ഈയിടെ മെറ്റ സ്വന്തമാക്കിയ എ.ഐ ഏജന്റ് മാനസ് (Manus) ആയിരിക്കും പെയ്‌ഡ് സർവിസിലെ ഒരു പ്രധാന ആകർഷണം. ഈ ചാറ്റ്ബോട്ട് മൂന്ന് പ്ലാറ്റ്ഫോമുകളുമായും നേരിട്ടു ബന്ധിപ്പിക്കുന്നു.