മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻെ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
1984ന് ശേഷം കേരളം വീണ്ടും വളരുമോ.. ഭരണ സൗകര്യത്തിനായി മൂന്ന് പുതിയ ജില്ലകളെന്നതാണ് കാലങ്ങളായുള്ള ആവശ്യം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളെ വിഭജിച്ച് നെയ്യാറ്റിൻകര, മൂവാറ്റുപുഴ, തിരൂർ എന്നിങ്ങനെയാണ് ചർച്ച. പുതിയ ജില്ലാ - താലൂക്കുകൾ എന്നിവയെക്കുറിച്ച് പഠിക്കാൻ സമിതിയുണ്ടാകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപുറകേയാണ് അതിർത്തി പുനർനിർണയിക്കാൻ കമ്മീഷനെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴ ജില്ലയാക്കുന്ന കാര്യവും സജീവ ചർച്ചയിലെന്ന് ഓണാഘോഷ പരിപാടിക്ക് മൂവാറ്റുപുഴയിലെത്തിയ മുഖ്യമന്ത്രിയുടെ ഉറപ്പ് .
ഈ സർക്കാരിൻ്റെ കാലത്തുതന്നെ ഡീ ലിമിറ്റേഷൻ കമ്മീഷനെന്ന പ്രഖ്യാപനം വന്നതോടെ, പ്രതീക്ഷയിലാണ് മൂവാറ്റുപുഴയും തിരൂരും നെയ്യാറ്റിൻകരയുമൊക്കെ. എറണാകുളം - ഇടുക്കി ജില്ലകളുടെ അതിർത്തിയായ മൂവാറ്റുപുഴയെ, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകൾ, കുന്നത്തുനാടിൻ്റെ ഒരു ഭാഗം എന്നിവചേർത്ത് ജില്ലയാക്കണമെന്ന് കാലങ്ങളായുളള ആവശ്യമാണ്. കിഴക്കൻമേഖലയിൽ വികസനം, ഭരണപരമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരമാകും.