മുംബൈയിലെ ജെ.എൻ.പി.ടിയിൽ നിന്ന് വഡോദര ഡിവിഷനിലെ വാർനാമയിലുള്ള കോൺകോറിന്‍റെ ജി.സി.ടി ടെർമിനലിലേക്ക് ആദ്യത്തെ ഡബിൾ സ്റ്റാക്ക് ലോങ്-ഹോൾ കണ്ടെയ്നർ ട്രെയിൻ ഇന്ത്യൻ റെയിൽവേ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ട്രെയിനുകൾ കൂട്ടിയിണക്കിയതാണ് ഡബിൾ സ്റ്റാക്ക് ലോങ് ഹോൾ കണ്ടെയ്നർ ട്രെയിൻ. ആകെ 360 ടി.ഇ.യു കണ്ടെയ്നറുകളാണ് ഈ ട്രെയിനിൽ കൊണ്ടുപോയത്. ഏകദേശം 422 കിലോമീറ്റർ ദൂരം ട്രെയിൻ സഞ്ചരിച്ചു. ആഗസ്റ്റ് 21ന് വൈകുന്നേരം 7മണിയോടെയാണ് കണ്ടെയ്നർ ലോഡുമായി ട്രെയിൻ ജെ.എൻ.പി.ടിയിൽ നിന്ന് പുറപ്പെട്ടത്.
ഈ ലോങ് ഹോൾ ട്രെയിനിൽ രണ്ട് ഡബിൾ സ്റ്റാക്ക് റേക്കുകളാണ് ഉള്ളത്. മുന്നിലെ റെയ്ക്കിന് 1,817 ടണ്ണും പിന്നിലെ റെയ്ക്കിന് 2,105 ടണ്ണും ആണ് ഭാരം. ഒറ്റ ട്രെയിനിൽ കൂടുതൽ കണ്ടെയ്നറുകൾ കൊണ്ടുപോകുന്നത് പോർട്ടുകളിലും ടെർമിനലുകളിലും കണ്ടെയ്നറുകൾ കാത്തുകിടക്കുന്ന സമയം കുറക്കുന്നു. ഇത് ടെർമിനലുകളിലെ തിരക്ക് കുറയ്ക്കാനും കണ്ടെയ്നറുകൾ വേഗത്തിൽ നീക്കം ചെയ്യാനും സഹായിക്കും.
ഡബിൾ സ്റ്റാക്ക് രീതിയിലൂടെ ഒറ്റ സർവിസിൽ കൂടുതൽ കണ്ടെയ്നറുകൾ കൊണ്ടുപോകാനാകും. ഇതേ അളവിലുള്ള ചരക്കുകൾ കൊണ്ടുപോകാൻ ആവശ്യമായി വരുന്ന ലോക്കോമോട്ടീവുകളുടെയും (എഞ്ചിനുകൾ) കണ്ടെയ്നർ വാഗണുകളുടെയും എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇതുവഴി ട്രെയിൻ യാത്രാ സമയവും ലാഭമാണ്. ഒറ്റ സർവിസിൽ കൂടുതൽ കണ്ടെയ്നറുകൾ കൊണ്ടുപോകാൻ കഴിയുന്നത് ജെ.എൻ.പി.ടിയിൽ നിന്നും മറ്റ് ഫ്രൈറ്റ് ടെർമിനലുകളിൽ നിന്നും കണ്ടെയ്നറുകൾ വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള ഗതാഗത ചെലവ് കുറയ്ക്കും.
ഡബിൾ സ്റ്റാക്ക് ലോങ് ഹോൾ കണ്ടെയ്നർ ട്രെയിൻ പരിസ്ഥിതി സൗഹൃദമാണ്. ഇത് ഡീസൽ ഉപയോഗം, റോഡുകളിലെ ഗതാഗതക്കുരുക്ക്, വാഹനങ്ങളിൽ നിന്നുള്ള പുക പുറന്തള്ളൽ, ചരക്ക് ഗതാഗതത്തിന്‍റെ മൊത്തത്തിലുള്ള കാർബൺ ഫൂട്ട്പ്രിന്‍റ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.