മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലീസ്. മേപ്പാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കള്ളാടി പാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിത കാരണങ്ങളാൽ ഉണ്ടായതാണെന്നും, ജില്ലാ കളക്ടർ നിർദേശിച്ചിട്ടും അപകടഭീഷണി നിലനിന്ന മണ്ണ് നീക്കം ചെയ്യാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ തലങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
ദുരന്തത്തിൽ ഇതുവരെ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് പേരെ ഇപ്പോഴും കാണാതായ നിലയിലാണ്. അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മീനാക്ഷി എസ്റ്റേറ്റിൽ താമസിച്ചിരുന്ന 21 കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശവാസികൾ നിലവിൽ ക്യാമ്പിൽ തുടരുകയാണ്.
അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ചിലർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്.