വിപണികളിൽ ആശങ്കയായി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്‌ഥ. പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്ക്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഇറാനെതിരെ പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഒന്നുകിൽ ഇറാനുമായി സമാധാന കരാറിലെത്തുമെന്നും ഇല്ലെങ്കിൽ അവരെ തീർത്തു കളയുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സൈനിക നടപടിയേക്കാൾ താൻ ചർച്ചകൾക്കാണ് മുൻതൂക്കം നൽകുന്നത്. അതിനു തയാറായില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും റിഫൈനറികളും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ക്രൂഡോയിൽ കയറ്റത്തിലായി. ഏഷ്യൻ വിപണികളിൽ നഷ്ടം.
ഹോർമുസ് കടക്കാൻ ശ്രമിച്ച എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. ഒമാൻ കടലിടുക്കിന് സമീപത്തു കൂടി സഞ്ചരിച്ചിരുന്ന കപ്പലിനു നേരെ ഇറാൻ രണ്ടു തവണ മിസൈലാക്രമണം നടത്തിയെന്നും കപ്പലിന് തീ പിടിച്ചെന്നും യുകെ മാരിടൈം ഓപറേഷൻസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും തിരിച്ചടിയുണ്ടാകുമെന്നും യുഎസും പറഞ്ഞു.