ഡോക്ടർമാരുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അത്തരം മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പുമായി ചർച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ചില മെഡിക്കൽ ഷെപ്പുകളിൽ നിന്നും ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവ പലപ്പോളും ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ മെഡിക്കൽ സ്റ്റോറുകളെപോലും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണത യാതൊരു കാരണവശാലും അനുവദിക്കില്ല.മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിന്‍റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്‍റെയും സംയുക്ത റെയ്ഡുകൾ ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.