പാക് അധീന കശ്മീരിൽ പാകിസ്താൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ തുടരുന്നതിനിടെ, ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാനാണ് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്നും മാനുഷിക പരിഗണന നൽകി ഇന്ത്യ സഹായങ്ങൾ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. റാവലക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിലാണ് സർദാർ അമൻ ഖാൻ ഇന്ത്യയോട് സഹായം തേടിയത്. 'ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം, ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വലിയ ക്ഷാമമാണ്' എന്ന് അദ്ദേഹം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിയന്ത്രണ രേഖ വഴിയുള്ള സിവിൽ യാത്രകൾക്കായി പൂഞ്ച്, ദോഡ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താൻ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും സ്ഥിതി വഷളായാൽ ജനങ്ങൾക്ക് ഇന്ത്യയിലേക്ക് മാറാൻ അനുവാദം നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പി.ഒ.കെയിൽ പാക് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. റാലിയിൽ പങ്കെടുത്ത ജനങ്ങൾ 'പി.ഒ.കെ പാകിസ്താന്റെ ഭാഗമല്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി രംഗത്തിറങ്ങിയിരുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം വെടിയുണ്ടകൾ കൊണ്ടാണ് അധികൃതർ മറുപടി നൽകുന്നതെങ്കിൽ തങ്ങൾക്ക് മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് അമൻ ഖാൻ മുന്നറിയിപ്പ് നൽകി. പാക് സുരക്ഷാ സേനയുടെ കടുത്ത അടിച്ചമർത്തലുകളെത്തുടർന്ന് മേഖലയിൽ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. പ്രതിഷേധത്തിനിടെ ഇതിനോടകം ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.ഈ സാഹചര്യത്തിലാണ് തങ്ങളെ സഹായിക്കാൻ ഇന്ത്യ ഇടപെടണമെന്ന പരസ്യമായ ആഹ്വാനം സമരനേതാക്കളിൽ നിന്ന് ഉണ്ടാകുന്നത്.