അഹമ്മദാബാദ് വിമാനാപകടത്തിൽ തകർന്ന ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ 105 കോടി രൂപ ചെലവിൽ ഗുജറാത്ത് സർക്കാർ പുനർനിർമിക്കും. 2025 ജൂൺ 12ന് ഉണ്ടായ അപകടത്തിൽ, എയർ ഇന്ത്യ വിമാനം മേഘാനി നഗറിലെ കോളജ് ഹോസ്റ്റലിനു മുകളിൽ വീണ് തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമുണ്ടായിരുന്ന 19 പേരും കൊല്ലപ്പെട്ടു. ഈ സ്ഥലം അപകടത്തിന്റെ സ്മാരകം ആക്കണമെന്ന് മരിച്ച 115 പേരുടെ ബന്ധുക്കൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
അപകടത്തിനു ശേഷം നടത്തിയ പരിശോധനയിൽ അവശേഷിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. 236 പേർക്ക് താമസമൊരുക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലാണ് ഒരുങ്ങുകയെന്ന് സർക്കാർ അറിയിച്ചു. നഷ്ടപരിഹാരമായി എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റ ഗ്രൂപ്പ് 53.12 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.