ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ 'അടുക്കള'യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി.ജയപാൽ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൂർണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കേരളത്തിലുണ്ട്. പ്രതിസന്ധി കടുത്താൽ അത് വലിയ സാമൂഹിക ആഘാതവുമായി മാറും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്‌റ്റാൻഡുകൾ, അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്ഷണം കിട്ടാതാകും. സംസ്ഥാനത്ത് ഏകദേശം ഒരുലക്ഷം ഹോട്ടലുകളുണ്ട്. ഇവയെല്ലാം പ്രതിസന്ധിയുടെ നടുവിലാണെന്നും ജയപാൽ പറഞ്ഞു.
മുംബൈയിൽ 20-25% ഹോട്ടലുകൾ പൂട്ടി. കൂടുതൽ ഹോട്ടലുകൾ വൈകാതെ അടയ്ക്കുമെന്ന് അവിടുത്തെ റസ്‌റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ഹോട്ടലുകൾത്ത് താഴുവീണുകഴിഞ്ഞു. ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ എൽപിജി ക്ഷാമം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.