Drisya TV | Malayalam News

ഡേറ്റാ ചോർച്ചാ കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം,ഹർജി തള്ളി ഹൈക്കോടതി 

 Web Desk    10 Mar 2026

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് രണ്ട് ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

സർക്കാർ ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളിൽ രാഷ്ട്രീയം കലർന്നിട്ടില്ലെന്നും ഇതൊരു ക്ഷേമരാഷ്ട്രത്തിൻ്റെ ഭാഗമായുള്ള സേവനമായി മാത്രമേ കാണാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഡി.എ വർധനവ്, ഡി.എ കുടിശിക തീർക്കൽ, വീട് നിർമാണത്തിനുള്ള അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് സർക്കാരിന്റെ സേവനങ്ങളിൽ ഉൾപ്പെട്ട കാര്യമാണ്.

ഐടി മിഷന്റെ കൈവശമുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ മറ്റ് സ്വകാര്യ പിആർ ഏജൻസികൾക്കോ ചോർന്നിട്ടുണ്ടെന്ന ഹർജിക്കാരുടെ ആരോപണം കോടതി നിരാകരിച്ചു. ഐടി മിഷൻ്റെ പക്കലുള്ള വിവരങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ബൾക്ക് മെസ്സേജുകൾ അയക്കാൻ സർക്കാരിന് സ്വന്തമായി സംവിധാനമില്ലെന്ന ഹർജിക്കാരുടെ വാദം, ഐടി മിഷൻ ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ടെത്തി സാങ്കേതികമായി വിശദീകരിച്ചതോടെ കോടതി തള്ളുകയായിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലല്ല ഈ സന്ദേശങ്ങൾ അയച്ചതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

  • Share This Article
Drisya TV | Malayalam News