ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ഇല്ലെന്ന ആദ്യ പ്രസ്താവന ദേവസ്വം ബോർഡ് പിൻവലിക്കുകയും റിപ്പോർട്ട് ഉണ്ടെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും റിപ്പോർട്ടിൽ കൂടുതൽ കൃത്യത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപുണ്ടായിരുന്ന അവ്യക്തതകൾ നീക്കി പുതിയ ഓഡിറ്റ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ ഇപ്പോഴത്തെ നീക്കം.
ഓഡിറ്റ് റിപ്പോർട്ടിലെ പല പരാമർശങ്ങൾക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, മറിച്ച് ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നും ദേവസ്വം പ്രസിഡൻ്റ് വ്യക്തമാക്കി. "ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. പത്ത് ദിവസത്തിനകം വ്യക്തത വരുത്തി ഓഡിറ്ററെ അറിയിക്കും. ഓഡിറ്ററുടെ കുറ്റമാണെന്ന് പറയാൻ കഴിയില്ല. പക്ഷേ വസ്തുതപരമായ പിശകുകൾ ഉണ്ടായിട്ടുണ്ട്. ബില്ലുകൾ ഫിസിക്കൽ ആയി വെരിഫൈ ചെയ്യുന്നതിലും അസറ്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി വാലിഡേറ്റ് ചെയ്യുന്നതിലും ഉണ്ടായ കാലതാമസമാണ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ കടന്നുകൂടാൻ കാരണമായത്.ഓഡിറ്റർക്ക് സമയോചിതമായ മറുപടി നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അത്തരത്തിൽ റിപ്പോർട്ടിൽ പിശകുകൾ സംഭവിച്ചുവെന്നും ദേവസ്വം ബോർഡ് സമ്മതിച്ചു.”
റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് നിയോഗിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണർ, അക്കൗണ്ട്സ് ഓഫീസർ, ചീഫ് എഞ്ചിനീയർ എന്നിവരടങ്ങുന്ന ഈ സംഘം പത്തു ദിവസത്തിനുള്ളിൽ ഓഡിറ്ററുമായി ചർച്ച നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തും. 26-ാം തീയതിക്കുള്ളിൽ തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.