Drisya TV | Malayalam News

ഷി ജിൻപിങ്ങും വ്‌ളാഡദിമിർ പുതിനും തമ്മിൽ ബീജിങ്ങിൽ കൂടിക്കാഴ്ച നടത്തി 

 Web Desk    20 May 2026

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡദിമിർ പുതിനും തമ്മിൽ ബീജിങ്ങിൽ നടന്ന സുപ്രധാനമായ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച നടത്തിയതായാണ് വിവരം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, ചൊവ്വാഴ്ചയാണ് പുതിൻ ചൈനയിൽ എത്തിയത്.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ആഗോള രാഷ്ട്രീയത്തിൽ ചൈനയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് ചൈനയിൽനിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുനേതാക്കളും തമ്മിൽ ബുധനാഴ്ചയും ചർച്ചകൾ തുടർന്നു. തായ്‌വാൻ വിഷയം, ആണവോർജ്ജം, ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതികൾ എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

ആണവ സുരക്ഷ, തായ്‌വാൻ, അമുർ കടുവകൾ, ഭീമൻ പാണ്ടകൾ, ഗോൾഡൻ സ്നബ്-നോസ്ഡ് കുരങ്ങുകൾ എന്നിവയെക്കുറിച്ച് പരാമർശിക്കുന്ന സംയുക്ത പ്രസ്താവന റഷ്യയും ചൈനയും പുറത്തിറക്കി. ഇതിനൊപ്പം ഒരു ചെറിയ സംയുക്ത പ്രഖ്യാപനത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 

സാനിറ്ററി മാനദണ്ഡങ്ങൾ, സ്റ്റേറ്റ് ന്യൂസ്, ആണവോർജ്ജം എന്നിങ്ങനെ വിവിധ മേഖലകളിലായി മറ്റ് 20 രേഖകളിൽകൂടി ഒപ്പുവെച്ചെങ്കിലും പ്രധാന കരാറുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, റഷ്യയുടെ 'ഗിഗാചാറ്റ്' (GigaChat) AI മോഡലിന് ആവശ്യമായ ചിപ്പുകൾ ചൈനയിൽനിന്ന് ലഭ്യമാക്കാൻ സാധിക്കുമെന്ന് റഷ്യ പ്രതീക്ഷിക്കുന്നതായി സ്‌ബെർബാങ്ക് (Sberbank) സിഇഒ ജർമ്മൻ ഗ്രെഫ് അറിയിച്ചു.

മംഗോളിയ വഴി ചൈനയിലേക്ക് ഗ്യാസ് എത്തിക്കുന്ന 'പവർ ഓഫ് സൈബീരിയ 2' (Power of Siberia 2) പ്രകൃതിവാതക പൈപ്പ്‌ലൈനിനെ സംബന്ധിച്ച് ചൈനീസ് ഭരണകൂടവുമായി പൊതു ധാരണയിലെത്തിയതായി റഷ്യ അറിയിച്ചു. എങ്കിലും, പദ്ധതിയുടെ പ്രധാന വിശദാംശങ്ങളിലും സമയക്രമത്തിലും ഇനിയും തീരുമാനമാകാനുണ്ട്. അതേസമയം, അമേരിക്കയുടെ ചില വിദേശനയങ്ങളെയും പ്രതിരോധ പദ്ധതികളെയും ഇവർ വിമർശിക്കുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  • Share This Article
Drisya TV | Malayalam News