ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പലിനു നേരെ യുഎസ് നാവിക സേന വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറാന്റെ കപ്പൽ പിടിച്ചെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ടൗസ്ക എന്ന ചരക്കുകപ്പലാണ് പിടിച്ചെടുത്തതെന്നാണ് ട്രംപ് പറഞ്ഞത്. കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്‌ഥിരീകരിച്ച ഇറാൻ യുഎസിന് ശക്തമായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
"ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്‌ക എന്ന ഇറാൻ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ചു. പക്ഷേ അവർക്കത് നന്നായി ഭവിച്ചില്ല. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രൂവാൻസ് ഒമാൻ കടലിടുക്കിൽ വച്ച് കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം നശിപ്പിച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നേരത്തെയും ഏർപ്പെട്ടിട്ടുള്ള ടൗസ്ക യുഎസിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ്. കപ്പലിന്റെ പൂർണ നിയന്ത്രണം ഇപ്പോൾ ഞങ്ങൾക്കാണ്. കപ്പലിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്'-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.