പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണത്തെത്തുടർന്ന് തുടരുന്ന സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധകാല ഇൻഷുറൻസ് ഉറപ്പാക്കാൻ 1,000 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഈ മേഖലയിലയിലെ സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഇതോടെ ചരക്കുനീക്കം കൂടുതൽ ചെലവേറിയതാവുകയും ഇൻഷുറൻസ് ലഭിക്കാൻ പ്രയാസമാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.
സംഘർഷബാധിത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇന്ത്യയിലെ ആഭ്യന്തര ഇൻഷുറൻസ് കമ്പനികളുടെ കവറേജ് ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്.
ഗവൺമെന്റ് പിന്തുണയോടെയുള്ള ഈ റീഇൻഷുറൻസ് സംവിധാനം വലിയ സാമ്പത്തിക നഷ്ടം നികത്താൻ സഹായിക്കും.2022-ലെ റഷ്യ-ഉക്രൈൻ യുദ്ധകാലത്ത് ജിഐസി റെ (GIC Re) നിയന്ത്രണത്തിൽ രൂപീകരിച്ച 'മറൈൻ കാർഗോ എക്സ്ക്ലൂഡഡ് ടെറിട്ടറി പൂൾ' എന്ന ഇൻഷുറൻസ് മാതൃകയിലായിരിക്കും ഇതിൻ്റെയും പ്രവർത്തനം. നിലവിൽ അത്തരം സംവിധാനങ്ങൾവഴി ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള ചരക്കുനീക്കത്തിന് 484 കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകിവരുന്നുണ്ട്.
നിലവിലെ നിർദേശമനുസരിച്ച് ജിഐസി റെ തന്നെയാകും ഈ പുതിയ പദ്ധതിയുടെയും ചുമതല വഹിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരുന്ന കപ്പലുകൾക്ക് പുറമെ സാധാരണ ചരക്കുകപ്പലുകൾക്കും ഈ ഇൻഷുറൻസ് സുരക്ഷ ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.