ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. സ്കാനിങ്ങിനു മുൻപ് കുട്ടിക്ക് കുത്തിവയ്പ് എടുത്തെന്നും ഇതിൽ മരുന്നിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു.
ദുംഗർപുർ ഗ്രാമത്തിൽ താമസിക്കുന്ന കുടുംബം എംആർഐ സ്കാൻ ചെയ്യുന്നതിനുവേണ്ടിയാണ് കുട്ടിയുമായി ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ എത്തിയത്. സ്കാനിങ്ങിനു മുൻപായി കുട്ടിക്ക് മയങ്ങാനായി കുത്തിവയ്പ് എടുത്തതായി പിതാവ് വിക്കി പറയുന്നു. തുടർന്നു രണ്ടാമതും മരുന്ന് കുത്തിവയ്ച്ചെന്നും ഇതാണ് മകന്റെ ജീവനെടുത്തതെന്നുമാണ് പിതാവ് ആരോപിക്കുന്നത്.ബോധരഹിതനായ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഗ്രാമവാസികൾ സ്കാനിങ് സെന്ററിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സ്കാനിങ് സെന്റർ പൂട്ടി.