ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി സർവ്വകാല റെക്കോർഡിലെത്തി. വ്യാപാര കമ്മി ഏറ്റവും ഉയർന്ന നിലയിലാണ്. കയറ്റുമതി പ്രോത്സാഹനവും വർധനവും അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കണക്കുകൾ നിരത്തുമ്പോഴാണ് വിപരീത പ്രവണത.
അതേ സമയം ഏതാനും ചരക്കുകളുടെ ഇറക്കുമതിയിൽ കുറവ് വന്നത് മാത്രം അവതരിപ്പിച്ച് വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ പാർലമെന്റിലെ മറുപടി ഒതുക്കി. ഇത് മാധ്യമങ്ങൾ ഏറ്റു പിടിച്ചതോടെ മൊത്തം കയറ്റുമതി വർധിച്ചതായും ഇറക്കുമതി കുറഞ്ഞതായും ചിത്രീകരിക്കപ്പെട്ടു.
വളങ്ങൾ,രാസവസ്‌തുക്കൾ, ഇരുമ്പ്-സ്റ്റീൽ,നെയ്ത്ത് നൂൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25ൽ വളങ്ങളുടെ ഇറക്കുമതി 61.4ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. റെസിഡ്വൽ കെമിക്കൾസ് ആൻഡ് അലൈഡ് പ്രോഡക്ട്‌സ് വിഭാഗത്തിൽ 9.7ശതമാനവും ഇരുമ്പ്-സ്റ്റീലിൽ10.3ശതമാനവും കര കൗശല നൂലുകളുടെ വിഭാഗത്തിൽ 9.5ശതമാനവും കുറവുണ്ടായതായി മന്ത്രി വ്യക്തമാക്കി. എന്നാൽ മൊത്തം ഇറക്കുമതി ഓരോ വർഷവും കുത്തനെ കൂടുകയാണ്. രാസ വളത്തിന് വില കൂടുകയും ചെയ്‌തു.