പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നഗരയാത്ര എളുപ്പമാക്കാൻ ഇന്ത്യ ഒരു "പറക്കും ബസ്" അവതരിപ്പിക്കാൻ പദ്ധതിയിടുന്നെന്നും ഇതു ഭാവിയിൽ വിപ്ലവമാകുമെന്നും ലക്നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പാഴാണ് ഗഡ്കരി പറഞ്ഞത്.
''അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇന്ത്യയുടെ ഗതാഗതരംഗത്തെ ആധുനികവൽക്കരിക്കാനുള്ള സർക്കാരിന്റെ വിശാലമായ ആശയമാണ് പറക്കും ബസ്. പദ്ധതിയുടെ സമയപരിധിയോ സാങ്കേതിക വിശദാംശങ്ങളോ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഇത് മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കും. ഇലക്ട്രിക് വാഹനങ്ങൾ, ബദൽ ഇന്ധനങ്ങൾ, റോപ്പ്‌വേകൾ, കേബിൾ കാറുകൾ, നഗര വ്യോമ ഗതാഗതം എന്നിവയുടെ വികസനത്തിന് ഇത് കാരണമാകും. പറക്കുന്ന ബസുകൾ നഗര ഗതാഗതത്തിൽ ഗണ്യമായ മാറ്റം വരുത്തും. പ്രത്യേകിച്ച് റോഡ് ഗതാഗതം വെല്ലുവിളിയായി തുടരുന്ന ജനസാന്ദ്രതയുള്ള നഗരങ്ങളിൽ,'' –നിതിൻ ഗഡ്കരി പറഞ്ഞു.
ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരജനസംഖ്യയ്ക്ക് വേഗമേറിയതും വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ യാത്രാസൗകര്യം സൃഷ്ടിക്കാൻ പറക്കും ബസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.