ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയേയും മറ്റ് ഇറാനിയൻ നയതന്ത്രജ്ഞരേയുമാണ് വിളിച്ചുവരുത്തിയത്. ഒമാന്റെ അതിർത്തിക്കുള്ളിൽ നടന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നീക്കം.
രണ്ട് യു.എ.ഇ. എണ്ണടാങ്കറുകൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഒമാൻ തീരംവഴി ഹോർമുസ് മുറിച്ചുകടക്കാൻ ശ്രമിച്ച യു.എ.ഇ.യുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.