നിർമിത ബുദ്ധിയിൽ പെന്‍റഗണുമായുള്ള തര്‍ക്കത്തെ തുടർന്ന് ആന്ത്രോപിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആന്ത്രോപിക്കിന്റെ എ.ഐ ടൂളുകൾ യു.എസ് സൈന്യത്തിന് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയണം എന്ന പെന്റഗണിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കമ്പനി പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ എ.ഐ ടൂളുകൾ ലഭ്യമാക്കുന്നതിന് കമ്പനിക്ക് നൽകിയ അന്തിമ സമയം കഴിഞ്ഞതിന് പിന്നാലെയാണ് നടപടി. സൈനിക പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ആന്ത്രോപിക് എ.ഐ ടൂളുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ ആറു മാസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്.
ട്രംപിന്‍റെ നീക്കം ഇലോൺ മസ്കിന്‍റെ ചാറ്റ്ബോട്ടായ ഗ്രോക്കിന് ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം. ഗ്രോക്കിനെ മിലിട്ടറി നെറ്റ് വർക്കുകളിൽ ഉൾപ്പെടുത്തുന്നതിന് പെന്‍റഗൺ നീക്കം നടത്തുന്നുണ്ട്. ഒപ്പം മിലിട്ടറിക്ക് എ.ഐ ടൂളുകൾ വിതരണം ചെയ്യാൻ കരാറുള്ള ഗൂഗ്ൾ,ഓപ്പൺ എ.ഐ എന്നിവക്ക് ഇതൊരു മുന്നറിയിപ്പ് കൂടിയാകും.
പെന്‍റഗണിന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കമ്പനിയുടെ കരാർ റദ്ദാക്കുമെന്നും സപ്ലെ ചെയിൻ റിസ്കായി പ്രഖ്യാപിക്കുമെന്നും മിലിട്ടറി അധികൃതർ പറഞ്ഞിരുന്നു. ഇത് കമ്പനിയുടെ വിദേശ വ്യവസായ ബന്ധത്തെ സാരമായി ബാധിക്കും.
യുഎസ് പ്രതിരോധ വകുപ്പിന് തങ്ങളുടെ എ.ഐ സംവിധാനങ്ങളിലേക്ക് നിയന്ത്രണമില്ലാത്ത പ്രവേശനം നൽകാൻ ആന്ത്രോപിക് വിസമ്മതിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ മഡുറോയെ യു.എസ് സൈന്യം പിടികൂടിയ ഓപ്പറേഷനിൽ ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കമ്പനിയും പെന്റഗണും തമ്മിൽ തർക്കം തുടങ്ങിയത്.