എഐയിൽ വീണ്ടും വൻനിക്ഷേപം നടത്താൻ മെറ്റ സിഇഓ മാർക്ക് സക്കർബെർഗ്. ഭാര്യ പ്രിസില്ല ചാനോടൊപ്പം മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടായ ചാൻ സക്കർബർഗ് ബയോഹബിന്റെ പുതിയ വെർച്വൽ ബയോളജി ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മനുഷ്യകോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദമായി മനസിലാക്കാൻ എഐ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മനുഷ്യകോശങ്ങളുടെ പെരുമാറ്റം അനുകരിക്കാൻ കഴിവുള്ള എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി 500 മില്യൺ (50 കോടി) ഡോളർ നിക്ഷേപം നടത്തുമെന്നാണ് ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചിട്ടുള്ളത്. ലളിതമായി പറഞ്ഞാൽ വലിയ അളവിലുള്ള ജൈവ ഡാറ്റ ഉപയോഗിച്ച് കോശങ്ങളുടെ ഡിജിറ്റൽ മോഡലുകൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഇത് ശാസ്ത്രജ്ഞർക്ക് ലബോറട്ടറികളെ മാത്രം ആശ്രയിക്കുന്നതിന് പകരം വെർച്വലായി പരീക്ഷണങ്ങൾ നടത്താൻ സഹായിക്കും. രോഗങ്ങൾ സുഖപ്പെടുത്താനും തടയാനും എഐ ഉപയോഗിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ദീർഘകാല ലക്ഷ്യം.
വെർച്വൽ ബയോളജി ഇനിഷ്യേറ്റീവ് എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി അഞ്ച് വർഷം നീണ്ടുനിൽക്കും. ഇത് മനുഷ്യകോശങ്ങളുടെ 'പ്രെഡിക്റ്റീവ് മോഡലുകൾ' വികസിപ്പിക്കുന്ന തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇവ അടിസ്ഥാനപരമായി എഐയിൽ പ്രവർത്തിക്കുന്ന കോശങ്ങളുടെ പതിപ്പുകളായിരിക്കും. മനുഷ്യ ശരീരത്തിൽ അവയുടെ പ്രവർത്തനം അനുകരിക്കാൻ ഈ പതിപ്പുകൾക്ക് കഴിയും. ഇവ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ രോഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള പുതിയ വഴി തെളിയും.
എഐ ഉപയോഗിച്ചുള്ള സിമുലേഷനുകൾ സാധ്യമാക്കാനും പരീക്ഷണം നടത്താനും ഫലങ്ങൾ പ്രവചിക്കാനും കഴിയുന്ന ഒരു മേഖലയിലേക്ക് ഗവേഷണത്തെ ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിന് ശേഷമാവും ഗവേഷണം ലബോറട്ടറിയിലേക്ക് കടക്കുക. ഈ നീക്കം വിജയിച്ചാൽ ശാസ്ത്രീയ കണ്ടെത്തലുകളുടെ വേഗം ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷണങ്ങളി ൽനിന്ന് ലഭിക്കുന്ന ഡേറ്റ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് സൗജന്യമായി ലഭ്യമാക്കാനാണ് നീക്കം.
ആരോഗ്യകരവും രോഗബാധിതവുമായ അവസ്ഥകളിൽ കോശങ്ങൾ എങ്ങനെ പെരുമാറുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്ന എഐ മോഡലുകൾ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് വിജയിച്ചാൽ, രോഗങ്ങൾ എങ്ങനെ തുടങ്ങുന്നു എന്ന് തിരിച്ചറിയാനും അവ എങ്ങനെ വികസിക്കുന്നു എന്ന് പ്രവചിക്കാനും അവയെ മാറ്റാനുള്ള വഴികൾ നിർദ്ദേശിക്കാനും ഈ മോഡലുകൾ ശാസ്ത്രജ്ഞർക്ക് അവബോധം നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.